ആമസോണ്‍, സ്വിഗി, സൊമാറ്റോ എന്നിവയിലൂടെ ഓണസമ്മാനങ്ങളടങ്ങിയ ഓണക്കൂട പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാനുള്ള പ്ലാറ്റ്‌ഫോമുമായി പനമ്പള്ളിനഗര്‍ സ്വദേശി അനു അരുൺ. അനു അരുണിന്റെ ഒറിജിനല്‍ സ്‌പൈസസ് ട്രഡിഷന്‍ വഴി നാട്ടിലേക്ക് വന്ന് പ്രിയപ്പെട്ടവരെ കാണാനോ ഓണക്കോടിയും സമ്മാനങ്ങളും നല്‍കാനോ പറ്റാത്തവർക്ക് സമ്മാനങ്ങൾ ത്തിക്കാം. ചേന്ദമംഗലം കൈത്തറിയിലുള്ള സെറ്റ് സാരി, സെറ്റുംമുണ്ടും, കസവ് മുണ്ട്, ശര്‍ക്കര വരട്ടി, ചിപ്‌സ്, സ്‌പൈസി ചിപ്‌സ്, തേന്‍, ഏലക്ക, കുരുമുളക്, കശുവണ്ടി എന്നിവയടങ്ങിയ ഓണക്കൂടകളാണ് അനു ഒരുക്കിയിരിക്കുന്നത്.
ഓണക്കൂടയ്ക്ക് നല്ല ഡിമാന്‍ഡുണ്ടെന്ന് അനു പറയുന്നു. ദിവസം ഇരുപതിലധികം ഓര്‍ഡറുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനുവിനെതേടിയെത്തുന്നത്.ഇതുവരെ നൂറ്റിയമ്പതോളം ഓര്‍ഡറുകള്‍ ലഭിച്ച ഓണക്കൂടകള്‍ ജമ്മുകാശ്മീര്‍വരെ എത്തിയെന്നും അനു പറയുന്നു.
ബേസിക് മുതല്‍ മഹാരാജ വരെ നാല് തരം ഓണക്കൂടകളാണുള്ളത്. ശര്‍ക്കരവരട്ടിയും ചിപ്‌സും മാത്രം മതിയെങ്കില്‍ 599 രൂപയാണ് വില.ഏലക്കയും കുരുമുളകും കൂടി വേണമെങ്കില്‍ അത് 999 രൂപയാകും. ഇതിനൊപ്പം ഒരു കസവുമുണ്ട് കൂടി ചേര്‍ത്താല്‍ 2700 രൂപ,ഇനി സെറ്റുസാരികൂടി വേണമെങ്കില്‍ അതിന് 3400 രൂപ എന്നിങ്ങനെയാണ് വില.
എറണാകുളത്തുള്ള ഓര്‍ഡറുകള്‍ ഹോംഡെലിവറിയും ചെയ്യും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഒറിജിനല്‍ സ്‌പൈസസ് ട്രഡിഷന്‍ എന്ന് തെരഞ്ഞാല്‍ ഓര്‍ഡര്‍ ബുക്ക് ചെയ്യാനുള്ള ലിങ്ക് ലഭിക്കും.
ഫെബ്രുവരിയിലാണ് അനു ഒറിജിനല്‍ സ്‌പൈസസ് ട്രഡിഷന്‍ എന്ന സംരംഭം ആരംഭിക്കുന്നത്. എല്ലാ ബിസിനസുകളും മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന സമയത്ത് കയ്യില്‍ സ്‌റ്റോക്ക് ഉണ്ട് എങ്ങനെ വിറ്റഴിക്കും എന്ന ചിന്തയില്‍ നിന്നുമാണ് ആമസോണ്‍ വഴിയുള്ള വില്‍പ്പന ആരംഭിച്ചത്. ഡല്‍ഹിയിലും മുംബൈയിലുമൊക്കെ താമസിച്ചിരുന്ന അനുവിന് കേരളത്തിലെ ഉത്പന്നങ്ങളുടെ ോഡിമാന്‍ഡ് നന്നായി അറിയാം. അതിനാലാണ് തേന്‍, ഏലക്ക തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നവയാണിതൊക്കെ അനു പറഞ്ഞു.