സംസ്ഥാനത്ത് കരിമീൻ, കാളാഞ്ചി, പൂമീൻ എന്നിവയുടെ വിത്തുൽപാദന കേന്ദ്രം വരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സാങ്കേതിക സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് വിത്തുൽപാദന കേന്ദ്രം വരുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓടയത്താണ് മൾട്ടി സ്പീഷീസ് ഹാച്ചറി സ്ഥാപിക്കുന്നത്. കേരളത്തിലെ ഓരുജല മത്സ്യകർഷകർക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്.
നിലവിൽ കേരളത്തിലെ കർഷകർ കൃഷിക്കായി ഉപയോഗിക്കുന്നത് അയൽ സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിച്ച മത്സ്യക്കുഞ്ഞുങ്ങളെയാണ്.
വിത്തുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗമെന്ന നിലക്കാണ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ മുൻകൈയെടുത്ത് സിബയുടെ വിത്തുല്പാദനസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ ഫിഷരീസ് വകുപ്പ് തീരുമാനിച്ചത്.
ആദ്യപടിയായി, സിബയും ഫിഷറീസ് വകുപ്പിന് കീഴിലെ അഡാക്കും (ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ) ധാരണാപത്രം ഒപ്പുവെച്ചു. വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഹാച്ചറികളായാണ് രൂപകൽപന ചെയ്യുന്നത്. വിത്തുൽപാദനത്തോടൊപ്പം, ഈ മേഖലയിൽ മതിയായ പരിശീലനം നൽകി മാനവവിഭവശേഷി വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
. സംസ്ഥാനത്ത് ഏറെ ആവശ്യക്കാരുള്ളതും വാണിജ്യമൂല്യമുള്ളതുമായ കരിമീൻ, കാളാഞ്ചി, പൂമീൻ എന്നിവയുടെ വിത്തുൽപാദനം കേരളത്തിൽ തന്നെ നടക്കുന്നതോടെ ഈ മേഖലയിൽ വൻ നേട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.
പുതിയ ഹാച്ചറി കേരളത്തിലെ ഓരുജലമത്സ്യ കൃഷിയിൽ വഴിത്തിരിവാകുമെന്ന് സിബ ഡയറക്ടർ ഡോ കെ കെ വിജയൻ പറഞ്ഞു. ഗുണനിലവാരമുള്ള വിത്തുകൾ ആവശ്യാനുസരണം മത്സ്യകർഷകർക്ക് ലഭ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ ആഭ്യന്തര മത്സോൽപാദനം ഗണ്യമായി കൂട്ടാനാകും. ഗവേഷണ സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും കൈകോർക്കുന്നതിലൂടെ സുസ്ഥിര മത്സ്യകൃഷി സമ്പ്രദായം വികസിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.